ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസിൽ മുഖ്യ സൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ലാത്തൂർ സ്വദേശിയും അധ്യാപകനുമായ പി.വി.കുൽക്കർണിയാണ് അറസ്റ്റിലായത്. പൂനെയിൽ നിന്നാണ് ഇയാളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലൂടെയാണ് സിബിഐയ്ക്ക് കുൽക്കർണിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാൾ വഴിയാണ് ചോദ്യപേപ്പറുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തായതെന്ന് സിബിഐ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ അവസാനം പൂനെയിലെ വസതിയിൽവെച്ച് ഇയാൾ വിദ്യാർഥികൾക്ക് സ്പെഷ്യൽ കോച്ചിംഗ് ക്ലാസുകൾ നൽകിയിരുന്നു. ഇതിൽ മറ്റൊരു പ്രതിയായ മനിഷ വാഗ്മരെയുടെ സഹായം ലഭിച്ചതായും സിബിഐ കണ്ടെത്തിയിരുന്നു.
ക്ലാസുകൾക്കിടയിൽ കുൽക്കർണി ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും ശരിയായ ഉത്തരങ്ങളും പറഞ്ഞുകൊടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. ജൂൺ 21നാണ് പുതുക്കിയ പരീക്ഷ നടക്കുക.